ചെങ്ങമനാട്: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഏറെ കാലങ്ങളായി ശബരിമല തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാനമാർഗമാണ് അവരുടെ യാത്ര നടത്തുന്നത്. കഴിഞ്ഞ വർഷമാണ് ശബരിമല തീർത്ഥാടകർക്ക് ആദ്യമായി ഒരു ഇടത്താവളം ഒരുക്കുന്നത്. 6000 ത്തോളം ഭക്തരാണ് കഴിഞ്ഞ മണ്ഡല കാലത്ത് സിയാലിലെ ഇടത്താവള സൗകര്യം ഉപയോഗിച്ചത്. ഇത്തവണയും വളരെ മികച്ച സൗകര്യങ്ങളോടെയാണ് സിയാൽ ഇടത്താവളം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
5000 ചതുരശ്രയടി വിസ്തീർണത്തിൽ ആഭ്യന്തര ആഗമന ഭാഗത്ത്, പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം ഒരുക്കിയിട്ടുള്ളത്. ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം ഒരുക്കിയിട്ടുണ്ട്. ഫുഡ് കൗണ്ടർ, പ്രീ പെയിഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക് എന്നിവയും സമീപത്തു തന്നെ ഒരുക്കിയിരിക്കുന്നു. സിയാലിലെ 0484 എയ്റോ ലോഞ്ചിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യവും തീർത്ഥാടകർക്ക് ലഭ്യമാകും. 0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484 എന്ന നമ്പറിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം



