ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. ഉത്തരാഖണ്ഡും കേരളത്തിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്‌ഥാനം പങ്കിട്ടു. ദേശീയ ശരാശരി 71 ആണ്. തുടർച്ചയായ നാലാം തവണയും കേരളം ഒന്നാമതാണ്. തമിഴ്‌നാട് (78), ഗോവ (77) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിഹാറാണ് ഏറ്റവും പിന്നിൽ (57).
പട്ടിണി ഇല്ലാതാക്കൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഊർജം എന്നീ വികസന മാനദണ്ഡങ്ങളിൽ കേരളം ഒന്നാമതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പ്രകാരമുള്ള സൂചിക 2018-19 മുതലാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്.



