തൃശൂർ: ഇന്നലെ രാത്രി എട്ടുമണിക്ക് ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. 140 കിലോയിലേറെ സ്വർണ്ണം ഇതുവരെ കണ്ടു കെട്ടിയിട്ടുണ്ട്. ബില്ലടയ്ക്കാതെയും അനധികൃതമായും സൂക്ഷിച്ച സ്വർണമാണ് കണ്ടുകെട്ടിയതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. നികുതി അടയ്ക്കാതെ വിൽപ്പന നടത്തിയതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 5% പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുക്കാനാണ് സാധ്യത. പിഴ ഒടുക്കാത്ത പക്ഷം സ്വർണ്ണം സർക്കാരിലേക്ക് കണ്ടുകെട്ടും. സംസ്ഥാന ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൈഡ് ആണ് രണ്ടുദിവസങ്ങളിലായി തൃശ്ശൂരിൽ നടക്കുന്നത്.
തൃശ്ശൂരിലെ ജ്വല്ലറികളിൽ പരിശോധനയ്ക്ക് എത്തിയ ജി എസ് ടി സംഘം ആസൂത്രണം തുടങ്ങിയത് ആറുമാസം മുമ്പ്. തൃശൂരിൽ ജി എസ് റ്റി സംഘം പരിശോധനയ്ക്ക് എത്തിയത് ടൂറിസ്റ്റ് സംഘം എന്ന രീതിയിൽ. 600 ഓളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് രണ്ടുദിവസങ്ങളിലായി തൃശ്ശൂരിലെ സ്വർണക്കടകളിൽ റെയ്ഡിന് എത്തിയത്. എറണാകുളത്തു നിന്നും വലിയ ടൂറിസ്റ്റ് ബസ്സുകളിലും, വാനുകളിലും ആയാണ് സംഘം എത്തിയത്.
അയൽക്കൂട്ടങ്ങളുടെ പേരിൽ ടൂറിസ്റ്റ് സംഘങ്ങൾ എന്ന ബാനർ കെട്ടിയായിരുന്നു ജി എസ് ടി സംഘത്തിന്റെ വരവ്. സ്വർണ്ണം വാങ്ങാൻ എന്ന നാട്യത്തിൽ ആണ് ഉദ്യോഗസ്ഥർ പല കടകളിലും കയറിയത്. 10 മുതൽ 15 വരെ അടങ്ങുന്ന സംഘങ്ങളായിരുന്നു ഓരോ കടകളിലും പരിശോധനയ്ക്ക് എത്തിയത്. ആറുമാസം നീണ്ട നിരീക്ഷണത്തിനോടുവിലാണ് പരിശോധന നടത്തേണ്ട കടകൾ സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് എറണാകുളത്ത് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ട്രെയിനിങ് ക്യാമ്പ് എന്ന പേരിൽ ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചു. തൃശൂരിൽ ഓഡിറ്റ് വിഭാഗത്തിന്റെ ട്രെയിനിങ് ക്യാമ്പും ആരംഭിച്ചു. തലപ്പത്തുള്ള ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു റെയ്ഡിനെ കുറിച്ചുള്ള വിവരം. ഉണ്ടായിരുന്നത് ട്രെയിനിങ് ക്യാമ്പുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കയറ്റി ടൂറിസ്റ്റ് സംഘം എന്ന ലേബലിൽ തൃശ്ശൂരിൽ എത്തിച്ചത്. തുടർന്നാണ് പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണ ഇടപാടുകൾ നടക്കുന്ന സ്ഥലമാണ് തൃശ്ശൂർ. കുടിൽ വ്യവസായം പോലെ വീടുകളിലും ചെറിയ പെട്ടിക്കടകളിലും വരെ സ്വർണക്കച്ചവടം നടക്കുന്നുണ്ട്. ഇതിനൊന്നും ജി എസ് ടി രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കുന്നില്ല. മാത്രമല്ല കൃത്യമായി നികുതി കൊടുക്കുന്നുമില്ല. വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ജി എസ് ടി വിഭാഗം പരിശോധന നടത്താൻ തീരുമാനമെടുത്തത്.



