ഒറ്റപ്പാലം : താലൂക്കാശുപത്രി പ്രവർത്തനത്തെക്കുറിച്ച് നഗരസഭാ കൗൺസിലിൽ കക്ഷി ഭേദമന്യേ കടുത്ത അതൃപ്തിയും പ്രതിഷേധവും. താലൂക്കാശുപത്രിയെക്കുറിച്ചുയർന്ന പരാതികൾ പരിഹരിക്കാൻ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റിയെടുത്ത നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സൂപ്രണ്ട് കുറ്റകരമായ അനാസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്നു വൈസ് ചെയർമാൻ കെ രാജേഷ് തുറന്നടിച്ചു. ചുമതലകൾ വീഴ്ചയില്ലാതെ നിർവഹിച്ചു വന്ന താത്ക്കാലിക ജീവനക്കാരിൽ ജോലിയിൽ നിന്നൊഴിവാക്കിയ രീതിയിലും വൈസ് ചെയർമാൻ കടുത്ത നീരസം പ്രകടിപ്പിച്ചു. ഭരണകർത്താക്കളുടെ കഴിവുകേടാണ് താലൂക്കാശുപത്രി പ്രവർത്തനത്തെ കുത്തഴിഞ്ഞതാക്കി മാറ്റിയതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപിച്ചു.
സജിത് , നുഷി നൈസാം , ഷരീഫ , ഗോപാലകൃഷ്ണൻ, രൂപ ഉണ്ണി തുടങ്ങിയവർ ആശുപത്രിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. വർഷങ്ങളായി ഉന്നയിക്കുന്നപരാതികളിൽ എന്തെങ്കിലുമൊന്നെങ്കിലും നിങ്ങൾ പരിഹരിച്ചിട്ടുണ്ടോയെന്ന് എസ് ഗംഗാധരൻ ചോദിച്ചു. അടുത്ത രണ്ടിന് ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി പരാതികളും പ്രശ്നങ്ങളും ഗൗരവത്തോടെ പരിശോധിച്ച്പരിഹാരം കാണുമെന്ന് വൈസ് ചെയർമാൻ ഉറപ്പ് നൽകി.
കഞ്ചിക്കോട് ആരംഭിക്കുന്ന ഖര മാലിന്യ സംസ്ക്കരണ പ്ലാൻ്റിലേക്ക് നഗരസഭ മാലിന്യം നൽകുന്നതുമായി ബന്ധപ്പെട്ട അജണ്ടയിൽ വോട്ടെടുപ്പ് അനുവദിക്കാത്തതിൽ വിയോജിപ്പ് രേഖപ്പെടുത്തി സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷ ഫൗസിയ ഹനീഫയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങളും യോഗത്തിൽ നിന്നിറങ്ങിപ്പോയി. ഇത് സംബന്ധിച്ച്പാലക്കാട് വിളിച്ച ഔദ്യോഗിക യോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ ബോധപൂർവം ചെയർപേഴ്സൺ ശ്രമിച്ചതായി ഇറങ്ങിപ്പോക്കിന് മുമ്പ് ഫൗസിയ ഹനീഫ ആരോപിച്ചു. ഫൗസിയ കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചെയർപേഴ്സൺ കെ ജാനകി ദേവിപറഞ്ഞു. പ്ലാൻ്റിലേക്ക്പ്രതിദിനം നൽകേണ്ട അളവ്മാലിന്യം നൽകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അധികൃതരോട് വിശദീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു .