ചെങ്ങമനാട്: കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ കീഴിൽ സെൻ്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ആനിമൽ ജനറ്റിക്സ് ആൻ്റ് ബ്രീഡിംഗ്, മണ്ണുത്തിയിൽ രാഷ്ട്രീയ ഗോകുൽ മിഷൻ്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന “കേരളത്തിലെ വെച്ചൂർ, കാസർഗോഡ് കന്നുകാലികളുടെ ജനിതകപരമായ മെച്ചപ്പെടുത്തൽ” എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ തനത് നാടൻ കന്നുകാലി കർഷകർക്ക് വേണ്ടി ഏകദിന ശിൽപശാലയും കർഷക സംഗമവും കോടനാട്
മാർ ഔഗൻ ഹൈസ്കൂളിൽ നടത്തി.
നാടൻ പശുക്കളെ വളർത്തുന്ന നൂറിലധികം കർഷകർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടത്ത് നിർവ്വഹിച്ചു. പെരിയാർ അല്ലെങ്കിൽ കുട്ടമ്പുഴ കന്നുകാലികളെ അംഗീകൃത നാടൻ ഇനമായി അംഗീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഭാവിയിൽ പെരിയാർ പ്രദേശം ഈ നാടൻ കന്നുകാലി ഇനത്തിൻ്റെ പേരിൽ അറിയപ്പെടുമെന്നും നാടൻ പശുക്കളെ വളർത്തുന്ന കർഷകർക്ക് അതിൽ അഭിമാനിക്കാം എന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ സീനിയർ പ്രൊഫസർ ഡോ.തിരുപ്പത്തി വെങ്കിടാചലപതി അധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിയുടെ മുഖ്യ ഗവേഷകൻ കൂടിയായ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. മനോജ് എം, അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് മാത്യു, ശ്രീ. തോമസ് പോൾ റമ്പാൻ, ശ്രീ. കോസ് കുര്യൻ എന്നിവർ പങ്കെടുത്തു. ഡോ. മനോജ് എം രാഷ്ട്രീയ ഗോകുൽ മിഷൻ്റെ “കേരളത്തിലെ വെച്ചൂർ, കാസർഗോഡ് കന്നുകാലികളുടെ ജനിതകപരമായ മെച്ചപ്പെടുത്തൽ” എന്ന പദ്ധതി വിശദീകരിച്ചു. കോടനാട് ബസേലിയസ് ഔഗൻ പബ്ലിക് സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ ചടങ്ങിന് ആശംസനേർന്നു. മാർ ഔഗൻ ഹൈസ്കൂൾ മാനേജർ കോസ് കുര്യൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന കർഷക സെമിനാറിൽ നാടൻ കന്നുകാലികളുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. മനോജ് എം ക്ലാസെടുത്തു. കന്നുകാലി ഫാമുകളിലെ ശാസ്ത്രീയ മാലിന്യ സംസ്കരണവും നാടൻ കന്നുകാലികളുടെ ഉൽപ്പന്ന-ഉപോൽപ്പന്ന വൈവിധ്യവൽക്കരണവും എന്ന വിഷയത്തിൽ ഡോ. ദീപക് മാത്യു ക്ലാസെടുത്തു.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിൽ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോഴ്സസ് നടത്തിയ “നാടൻ കന്നുകാലികളെ മെച്ചപ്പെടുത്തുന്നതിനുള്ള നെറ്റ്വർക്ക് പ്രോജക്റ്റ്” എന്ന പദ്ധതിയിൽ നിന്ന് നാടൻ പശുക്കളെ വളർത്തുന്ന കർഷകർക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ ഡോ.തിരുപ്പത്തി വെങ്കിടാചലപതി വിശദീകരിച്ചു. കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയും വെച്ചൂർ കൺസർവേഷൻ ട്രസ്റ്റും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.



