ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി. കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ഡൽഹി എയിംസിലെ റസിഡന്റ് ഡോക്ടർമാർ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. രണ്ടാഴ്ചയോളം നീണ്ട സമരം സുപ്രീംകോടതിയിൽ നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നതെന്നു റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ആർഡിഎ) അറിയിച്ചു. ഡോക്ടർമാർ സമരം
അവസാനിപ്പിച്ചു തിരികെ ജോലിയിൽ പ്രവേശിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. രാജ്യത്തിന്റെയും പൊതുസേവനത്തിന്റെയും താൽപര്യം കണക്കിലെടുത്ത് 11 ദിവസത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് ആർഡിഎ (എയിംസ്) വ്യക്തമാക്കി.
ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലെ ഹർജികളിൽ വാദം കേൾക്കവേ, ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് ഉന്നയിച്ചത്. കൊലപാതകത്തെ അസ്വാഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ വൈകി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് റജിസ്റ്റർ ചെയ്തത്. കൊൽക്കത്ത കേസിൽ പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.