റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സുരേഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭാ രൂപീകരണം പിന്നീടായിരിക്കും. സംസ്ഥാനത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആര്‍ജെഡിക്കും, സിപിഐഎംഎല്ലിനും ഓരോ മന്ത്രി സ്ഥാനങ്ങൾ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഹേമന്ത് സോറന്റെ ഭാര്യ കല്‍പന മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയത്.



