തിരുവനന്തപുരം: ചെക്ക് പോസ്റ്റുകള്‍ ആധുനികവത്ക്കരിച്ച് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓണ്‍ലെന്‍ ക്യാഷ് ലെസ്സ് ഓഫീസാക്കി മാറ്റണമെന്ന ആവശ്യവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന. അന്യസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാനപ്പെട്ട റോഡുകളിലെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോയിന്‍റുകൾ വേണമെന്നും ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. അഴിമതി തടയുന്നതിന്‍റെ ഭാഗമായി ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനസമയം ചുരുക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന മന്ത്രിക്ക് കത്തയച്ചത്.
സംസ്ഥാനത്തെ 20 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്നും നിലവിലെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയാക്കാനും ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു ഉത്തരവിട്ടിരുന്നു. തുടര്‍ച്ചയായുള്ള വിജിലന്‍സ് പരിശോധനകളില്‍ ചെക്ക്പോസ്റ്റുകളില്‍ നിന്ന് കൈക്കൂലി പണം പിടിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ നിലവിലുള്ള ചെക്ക് പോസ്റ്റുകള്‍ ആധുനികവത്കരിച്ച് വേയിങ് ബ്രിഡ്ജുകളും സ്കാനറുകളും സ്ഥാപിക്കണമെന്നാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടനയായ കാംവിയ മന്ത്രി കെ.ബി ഗണേഷ് കുമാറിനയച്ച കത്തിലെ ആവശ്യം. അഴിമതിയാരോപണങ്ങള്‍ പൂര്‍ണമായി ഇതുവഴി ഇല്ലാതാക്കാനുമെന്നും സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കാനാവുമെന്നും സംഘടന പറയുന്നു.ടാക്സ്, പെര്‍മിറ്റ് എന്നിവ ഇല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളെ പിടികൂടാന്‍ റോഡുകള്‍ കേന്ദ്രീകരിച്ച് ചെക്ക് പോയിന്റുകള്‍ തുടങ്ങുമെന്നും ഗതാഗത കമ്മീഷണറുടെ ഉത്തരവിലുണ്ടായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോയിന്‍റുകൾ വേണമെന്നാണ് കാംവിയ ആവശ്യപ്പെടുന്നത്. പരിശോധന സ്ക്വാഡില്‍ ഒരു എംവിഐയും രണ്ട് എഎംവിഐ എങ്കിലും വേണമെന്നും ഡ്രൈവര്‍ ഉള്‍പ്പടെ സ്വന്തമായി വാഹനം നല്‍കണമെന്നും സംഘടന കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



