തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി – റജിസ്ട്രാർ പോര് മുറുകുന്നു. റജിസ്ട്രാർ കെ എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റതിൽ വൈസ് ചാൻസലർക്ക് അതൃപ്‌തി. ജോയിന്‍റ് റജിസ്ട്രാരോട് വിസിയുടെ ചുമതലയുള്ള സിസ തോമസ് റിപ്പോർട്ട് തേടി. നാളെ രാവിലെ 9 മണിക്ക് മുൻപ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ഇന്ന് ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തിരുന്നു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്. എന്നാൽ റദ്ദാക്കൽ തീരുമാനത്തിന് നിയമ സാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താൻ യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമ സാധുതയില്ലെന്നും സിസ തോമസ് പ്രതികരിച്ചു.
റജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇന്നത്തെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലെ ഇടത് അംഗങ്ങളുടെ ആവശ്യം സിസ തോമസ് അംഗീകരിച്ചില്ല. സസ്പെൻഷൻ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങൾക്ക് സസ്പെൻഷൻ വിഷയം അജണ്ടയിൽ ഇല്ലെന്നാണ് സിസ തോമസ് മറുപടി നൽകിയത്. തർക്കത്തിനിടെ വിസി പുറത്തിറങ്ങിയ ശേഷമാണ് സസ്പെൻഷൻ റദ്ദാക്കിയതായി ഇടത് അംഗങ്ങൾ അറിയിച്ചത്. റജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നാളെ കോടതി പരിഗണിക്കുമ്പോൾ റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യങ്ങളടക്കം വിശദീകരിച്ച് സിസ തോമസ് പ്രത്യേക സത്യവാങ്മൂലം നൽകിയേക്കും.