തൃശ്ശൂർ: പൂതുമ്പിയും ചിത്രശലഭങ്ങളും നിറഞ്ഞ മൊട്ടിട്ടു നിൽക്കുന്ന ചെണ്ടുമല്ലി തോട്ടത്തിൽ പൂക്കളേക്കാൾ ആകർഷമായി കുഞ്ഞു ബാല്യങ്ങൾ മിലാനയും ഫർസാനയും ദേവനയും ആദികൃഷ്യണയുമൊക്കെ ചെണ്ടുമല്ലി തോട്ടത്തിലേക്ക്എന്നും എത്തുന്നത് അളവറ്റ സന്തോഷത്തോടെ കാരണം ഇത് അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഇളം കുഞ്ഞു കൈകൾ വിരിയിച്ചെടുക്കുകയാണ് പൂക്കളം തീർക്കാനുള്ള ചെണ്ടുമല്ലിപ്പൂക്കൾ.
തൃശൂർ വടൂക്കരയിലെ ഗുരുവിജയം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്താണ് ഓണത്തിന് പൂക്കളം തീർക്കാനുള്ള പൂക്കൾക്കായി മാസങ്ങൾക്ക് മുൻപേ ചെണ്ടുമല്ലി തൈകൾ നട്ടു. ഇപ്പോൾ ഇരുന്നൂറോളം വരുന്ന തൈകളിൽ വിരിയാൻ പാകത്തിൽ പൂമൊട്ടുകൾ വിരിഞ്ഞു നിൽക്കുന്നത് എന്നും രാവിലെയും വൈകീട്ടും കുട്ടികൾ തന്നെ ചെണ്ടു മല്ലി തൈകൾക്ക് വെള്ളവും വളവും നൽകി തൊട്ടും തലോടിയും പരിപാലിക്കുന്നുവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബെറ്റിടീച്ചർ പറയുന്നു. കുട്ടികൾക്ക് ക്ലാസ് സമയത്തിന്റെ ഇടവേളകളിലും ചെറിയ തോതിൽ പച്ചക്കറി കൃഷിയും സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ കുട്ടികൾ ചേർന്ന് കൃഷിതോട്ടത്തിലേക്കിറങ്ങുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസികോല്ലാസം അക്കാഡമിക് പഠനത്തിലും നല്ല പുരോഗതി ഉണ്ടാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ടെന്നും ബെറ്റിടീച്ചർ അഭിപ്രായപ്പെട്ടു.
ചെണ്ടുമല്ലി പൂക്കൾ ഓണം ആവുന്നതിനു മുൻപേ വിരിയും. സ്കൂളിൽ പൂക്കളം തീർക്കാനുള്ളത് എടുത്ത് ബാക്കി പുറത്തു കൊടുത്ത് ആ പണം കുട്ടികൾക്ക് ഓണ സദ്യയ്ക്ക് ഉപയോഗപ്പെടുത്താനാണ് അദ്ധ്യാപകരുടെ തീരുമാനം. പൂക്കളം ഒരുക്കാൻ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നെത്തുന്ന പൂക്കൾക്കായി കാത്തിരിക്കുന്നവർക്ക് മാതൃകയാവുകയാണ് ഈ കുട്ടി കർഷകർ. സ്കൂൾ ലീഡർ ഋത്വിക് സുധീർ, ആദികൃഷ്ണ, യാസിൻ, യാഫി, അസർഷാ, കാർത്തിക്, ശ്രീധത്തൻ, ജന്നത്ത്, എന്നീ കുഞ്ഞു വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും വാൽസല്യവും നൽകി പ്രിയപ്പെട്ട അദ്ധ്യാപകരായ ബെറ്റി, ശ്രീകല ,ബിന്ദു, ജമാൽ, പ്രണത, ബെസ്സി എന്നിവരും ഒപ്പമുണ്ട്.



