ഡൽഹി: രാജ്യത്തെ ഓൺലൈൻ ടാക്സി വിപണിയിൽ ഊബര്‍,ഒല തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയായി ‘ഭാരത് ടാക്സി’.ഇന്ത്യൻ സഹകരണ മേഖലയുടെ കീഴിൽ വരുന്ന ആദ്യത്തെ ഓൺലൈൻ ടാക്സി സർവീസ് ആണിത്. രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളായ അമുൽ, ഇഫ്കോ (IFFCO) എന്നിവയുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) സഹകരണത്തോടെയാണ് പുതിയ സംരംഭം. ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും കുറഞ്ഞ നിരക്കിലുള്ളതുമായ സേവനം നൽകുകയുമാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യം. നിലവിലെ സ്വകാര്യ ടാക്സി കമ്പനികൾ ഡ്രൈവർമാരുടെ വരുമാനത്തിന്റെ ഒരു വലിയ ഭാഗം കമ്മീഷനായി എടുക്കാറുണ്ട്. എന്നാൽ, ഭാരത് ടാക്സിയിൽ ഡ്രൈവർമാർക്ക് സ്ഥാപനത്തിൽ ഓഹരി ഉണ്ടാകും.2026 മാർച്ചോടെ നിരവധി മെട്രോ പ്രദേശങ്ങളിൽ ഭാരത് ടാക്സിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ഒരു ലക്ഷം ഡ്രൈവർമാരെ ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.അമുൽ ബ്രാൻഡിന് പേരുകേട്ട ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിങ് ഡയറക്ടർ ജയൻ മേത്ത അധ്യക്ഷനായ പുതുതായി രൂപീകരിച്ച ഗവേണിംഗ് കൗൺസിലിനാണ് മേൽനോട്ടം. നാഷണൽ കോപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷന്റെ (എൻസിഡിസി) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രോഹിത് ഗുപ്തയാണ് വൈസ് ചെയർമാൻ.



