കുറവിലങ്ങാട് : ജനമനസ്സുകളുടെ ഒത്തൊരുമയുടെ കരുത്ത് തെളിഞ്ഞു. വർഷങ്ങളായി കാടും മേടും നിറഞ്ഞു യാത്രക്കാർക്ക് ദുരിതം വിതച്ചിരുന്ന കോഴാ–പാലാ റോഡിലെ നാടുകുന്ന് ജംഗ്ഷൻ മുതൽ മധുരംകാട് ഭാഗം വരെയുള്ള റോഡിന് പുതുശോഭയാണ് നൽകിയിരിക്കുന്നത്.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ 27-ാം വാർഡിലെ ഒന്നാം യൂണിറ്റ് കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
റോഡിന്റെ വശങ്ങളിൽ വളർന്ന പച്ചിലക്കാടുകൾ കാരണം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ചുള്ളിക്കമ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരുന്നതോടെ അപകട ഭീഷണിയും ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാൻ കൂട്ടായ്മ അംഗങ്ങൾ ഒത്തു ചേർന്ന് വൻ ശുചീകരണ പ്രവർത്തനം നടത്തി.
പച്ചിലക്കാടുകൾ വെട്ടിമാറ്റി, മാലിന്യങ്ങളും നീക്കം ചെയ്തു. വൃത്തിയാക്കിയ റോഡിന്റെ വശങ്ങളിൽ ചെടികളും നട്ട് പ്രദേശത്തിന് പുതിയ സൗന്ദര്യം പകർന്നു.
കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് പോൾസൺ ചേലക്കാപ്പള്ളിലും സെക്രട്ടറി സുമി റോയ് ഓലിക്കാട്ടിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



