പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.
പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം ആവശ്യകത
ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്., ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു.