ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് കാരണം ട്രെയിനുകൾ വൈകിയോടുന്നു. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് 15 ഓളം ട്രെയിനുകളാണ് വൈകിയോടുന്നത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതിന് പിന്നാലെ കുറച്ചു ദിവസങ്ങളായി റെയിൽവെ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.
പഥാൽക്കോട്ട് എക്സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാർ എക്സ്പ്രസ് (14217) മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്സ്പ്രസ് (12225), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12393), ശ്രംജീവി എക്സ്പ്രസ് (12391), പത്മാവത് എക്സ്പ്രസ് (14207) എന്നീ ട്രെയിനുകൾ ഒരു മണിക്കൂറിലധികമാണ് വൈകിയോടിയത്. യശ്വന്ത്പൂർ ദൊറോന്തോ എക്സ്പ്രസ് (12213), ലക്നൗ മെയിൽ (12229) തുടങ്ങിയ ട്രെയിനുകൾക്ക് കാലതാമസം നേരിട്ടപ്പോഴാണ് സുഹൈൽ ദേവ് എക്സ്പ്രസ് (22419) ഒരു മണിക്കൂർ വൈകിയത്. സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ പ്രൊട്ടോക്കോളുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ ട്രെയിൻ സമയം ഉറപ്പാക്കണമെന്ന് റെയിൽവെ അറിയിച്ചു.
മൂടൽമഞ്ഞ് കാരണം തിങ്കളാഴ്ച ഡൽഹിയിൽ കുറഞ്ഞത് 7.8 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം വൈകിയിരുന്നു. നാളെ മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഡൽഹിയിൽ മൂടൽ മഞ്ഞുണ്ടാകുമെന്നും താപനില 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയെത്തിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.



