ടെഹ്റാൻ: ഇസ്രയേൽ സൈന്യം തൊടുത്തുവിട്ട മിസൈൽ പതിച്ച് ഇറാനിലെ സ്കൂൾ തകർന്നു. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ 45-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെ മിസൈൽ പതിച്ചുവെന്നാണ് വിലയിരുത്തൽ. മാരക പ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്കൂൾ പൂർണമായും തകർന്നു.
ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ തൊടുത്തുവിട്ടത്. ഇതിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം



