ന്യൂഡൽഹി: മാസങ്ങളായി നീണ്ടുനിൽക്കുന്ന ഇറാൻ-അമേരിക്കൻ യുദ്ധം അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിനെയാകെ അസ്ഥിരപ്പെടുത്തുകയും ആഗോള ഊർജ്ജ വിപണിയെ തകിടം മറിക്കുകയും ചെയ്ത ഈ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കിയത്.
“ഞങ്ങൾ ഉടൻ തന്നെ അവിടെനിന്നും പിന്മാറും,” ട്രംപ് പറഞ്ഞു. പിന്മാറ്റം രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സംഭവിച്ചേക്കാം എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള സൈനിക നടപടികൾ യുഎസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ടെഹ്റാനുമായി ഒരു നയതന്ത്ര കരാർ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെ ശിലായുഗത്തിലേക്ക് തള്ളിയിട്ടതായും അവർക്ക് ഇനി വേഗത്തിൽ ആണവായുധം വികസിപ്പിക്കാനുള്ള ശേഷിയില്ലെന്ന് ഉറപ്പുവരുത്തിയതായും ട്രംപ് അവകാശപ്പെട്ടു.
അത് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ ഞങ്ങൾ അവിടെനിന്നും മടങ്ങും,” അദ്ദേഹം പറഞ്ഞു. ഇറാൻ വിഷയത്തിൽ നിർണ്ണായകമായ ഒരു പ്രഖ്യാപനം നടത്തുന്നതിനായി ബുധനാഴ്ച രാത്രി 9 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 6.30) ട്രംപ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ടെഹ്റാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടികൾ ശക്തമാക്കുമെന്ന് വാഷിംഗ്ടൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആണവായുധങ്ങൾ ഉപേക്ഷിക്കുക, യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തുക, ഹോർമുസ് കടലിടുക്ക് തുറന്നു നൽകുക എന്നിവയായിരുന്നു യുഎസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് ഇപ്പോഴും ഒരു കരാറിന് തയ്യാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു



