ഇറാനിൽ ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്ക് 72 മണിക്കൂർ അന്ത്യശാസനം നൽകി ഇറാൻ ദേശീയ പോലീസ് മേധാവി അഹമ്മദ് റാസ റദാൻ. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ മൂന്ന് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും
അല്ലാത്തപക്ഷം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയാണ് അദ്ദേഹം ഈ അന്ത്യശാസനം പുറപ്പെടുവിച്ചത്.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത യുവാക്കളെ രണ്ട് വിഭാഗമായാണ് അധികൃതർ കാണുന്നത്. വിദേശശക്തികളുടെ സ്വാധീനത്താൽ വഴിതെറ്റിയവർ മൂന്ന് ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ അവരോട് മൃദുസമീപനം സ്വീകരിക്കും.
എന്നാൽ രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തുന്നവർക്കും അക്രമം സംഘടിപ്പിക്കുന്നവർക്കും എതിരെ നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് റദാൻ വ്യക്തമാക്കി. ശത്രു സൈനികരായല്ല മറിച്ച് വഞ്ചിക്കപ്പെട്ടവരായാണ് കീഴടങ്ങുന്ന യുവാക്കളെ കണക്കാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ട് 11 ദിവസം പിന്നിടുമ്പോൾ സംഘർഷങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രതിഷേധങ്ങളിൽ ഇതുവരെ 5,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിൽ 500-ഓളം സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നു. വടക്കുപടിഞ്ഞാറൻ കുർദിഷ് മേഖലകളിലാണ് ഏറ്റവും കടുത്ത സംഘർഷങ്ങൾ നടന്നത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് ഭരണകൂടത്തിനെതിരായ വലിയ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിന് പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ്, ജുഡീഷ്യറി ചീഫ് ഘോലം ഹുസൈൻ മൊഹ്സെനി എജെ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പൂർണ്ണ പിന്തുണ നൽകി. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെങ്കിലും “ഭീകര പ്രവർത്തനങ്ങളിൽ” ഏർപ്പെടുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
ഇറാനിൽ വധശിക്ഷകൾ ഭരണകൂടം ഒരു ഭീഷണിയായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം മാത്രം 1,500 പേരെ ഇറാൻ വധിച്ചതായി യുഎൻ മനുഷ്യാവകാശ വിഭാഗം തലവൻ വോൾക്കർ ടർക്ക് പറഞ്ഞു. നിലവിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 20,000 കടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് വിവിധ മനുഷ്യാവകാശ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയും ഇസ്രായേലുമാണ് പ്രക്ഷോഭങ്ങൾക്ക് പിന്നിലെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. ഇതിനിടെ ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായ ഇന്റർനെറ്റ് ബ്ലാക്കൗട്ട് തുടരുകയാണ്



