ടെഹ്റാൻ: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലുപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. ‘ജീവിതകാലം മുഴുവൻ ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ശ്രമിച്ച അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി, അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’- സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർധ ഔദ്യോഗിക മാധ്യമമായ മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തു.
അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) കഴിഞ്ഞ ദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഫെബ്രുവരി 28ന് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന്റെ മരണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാകും.



