ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, എച്ച്ഡി കുമാരസ്വാമി, ജിതൻ റാം മാഞ്ചി, മനോഹർ ലാൽ, പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സാന്നിധ്യത്തിൽ ഭാരത് മണ്ഡപത്തിൽ ആയിരുന്നു വാഹന മമാങ്കത്തിന് പ്രധാനമന്ത്രി തിരികൊളുത്തിയത്. ഈ മോട്ടോർ ഷോയിൽ വാഹനങ്ങൾ, ഘടക ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയിലുടനീളം 100 പുതിയ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാഹനകുലപതി പരേതനായ രത്തൻ ടാറ്റയുടെയും സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ മുൻ ചെയർമാനായിരുന്ന പരേതനായ ഒസാമു സുസുക്കിയുടെയും പാരമ്പര്യം ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി അനുസ്മരിച്ചു . അവരുടെ പാരമ്പര്യം ഇന്ത്യയുടെ മൊബിലിറ്റി മേഖലയ്ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. പല ഘടകങ്ങൾ രാജ്യത്തെ വാഹന മേഖലയുടെ വളർച്ചയെ പ്രേരിപ്പിക്കുമെന്നും രാജ്യത്തെ വലിയ ജനസംഖ്യ, വളരുന്ന മധ്യവർഗം, അതിവേഗ നഗരവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വാഹനങ്ങളുടെ ഡിമാൻഡിലെ വളർച്ചയും ഗവൺമെൻ്റിൻ്റെ ഇൻഫ്രാസ്ട്രക്ചർ ചെലവുകളാൽ നയിക്കപ്പെടുന്നുവെന്നും കഴിഞ്ഞ വർഷം അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ സർക്കാർ നീക്കിവച്ചിരുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
അഞ്ച് ദിവസത്തെ എക്സ്പോ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ദേശീയ തലസ്ഥാനത്തെ ഭാരത് മണ്ഡപം, യശോഭൂമി, ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെൻ്റർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ഈ ഷോയിൽ 5,100 അന്തർദേശീയ പങ്കാളികളുണ്ടാകും. കൂടാതെ ലോകമെമ്പാടുമുള്ള അഞ്ചുലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൊത്തത്തിൽ, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ, 2025 ൻ്റെ ഈ പ്രധാന ആകർഷണത്തിൽ 40-ലധികം പുതിയ ഉൽപ്പന്ന ലോഞ്ചുകൾ പ്രതീക്ഷിക്കുന്നു. ഘടക ഷോയിൽ 60-ലധികം പുതിയ ഉൽപ്പന്നങ്ങളും സാങ്കേതിക ലോഞ്ചുകളും പ്രതീക്ഷിക്കുന്നു.



