അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിൽ രാജ്യം. 232 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പറന്നുയർന്ന വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് പതിച്ച് തീപിടിച്ച് കത്തിയത്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 133 പേരാണ് മരണമടഞ്ഞത്. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററിഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി വ്യോമയാന മന്ത്രി റാംമോഹൻ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അഹമ്മദാബാദിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശമനുസരിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി അപകടസ്ഥലത്തേക്കെത്തുന്നത്. വിമാനാപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ നിർദ്ദേശിച്ചു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരിൽ 110 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ഉച്ചയോടെയാണ് അപകടമുണ്ടായത്. ടേക് ഓഫ് ചെയ്ത് 5 മിനിട്ടിന് ഉള്ളിൽ തന്നെ വിമാനം തകർന്ന് വീണു. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വിശദീകരിക്കുന്നു. സ്ഥലത്ത് മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം അടച്ച് വിമാന സർവീസുകൾ നിർത്തിവെച്ചു.
വ്യോമയാന മന്ത്രാലയം കണ്ട്രോൾ റൂം തുടങ്ങി 011-24610843 | 9650391859



